കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് ഫെെനലിൽ ഇന്ത്യയ്ക്കോപ്പം ഓസ്‌ട്രേലിയയും. രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് പാറ്റ് കമ്മിന്‍സും സംഘവും ഫൈനലിലെത്തിയത്. മൂന്ന് വിക്കറ്റിന്‍റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തിയാണ് ഓസീസ് മറികടന്നത്.മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ ബൗള്‍ഡാക്കി ഐഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കക്ക് ബ്രേക്ക്ത്രൂ നല്‍കി. 18 പന്തില്‍ നിന്ന് നാല് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 29 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. വണ്‍ ഡൗണായി എത്തിയ മിച്ചല്‍ മാര്‍ഷിനെ കഗിസോ റബാദ അധികം വൈകാതെ ഡക്കാക്കി മടക്കി.മാര്‍ഷിന് പകരക്കാരനായി എത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് പോരാട്ടം തുടര്‍ന്നു. അതിനിടയില്‍ താരം അര്‍ധസെഞ്ച്വറി തപൂര്‍ത്തിയാക്കി. 15-ാം ഓവറില്‍ ട്രാവിസ് ഹെഡിനെ കേശവ് മഹാരാജ് ക്ലീന്‍ ബൗള്‍ഡാക്കി. 48 പന്തില്‍ നിന്ന് ഒന്‍പത് ബൗണ്ടറികളും രണ്ട് സിക്‌സുമടക്കം 62 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം. ഓസീസ് സ്‌കോര്‍ 100 കടത്തിയാണ് ട്രാവിസ് ഹെഡ് പവലിയനിലെത്തിയത്.പിന്നീട് ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്‌നും കാര്യമായ സംഭാവന നല്‍കാനായില്ല. 18 റണ്‍സെടുത്ത ലബുഷെയ്‌നെ തബ്രൈസ് ഷംസി വിക്കറ്റിന് മുന്നില്‍ കുരുക്കി. പകരമിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും (1) അധികം വൈകാതെ മടക്കി ഷംസി കരുത്തുകാട്ടി. 34-ാം ഓവറില്‍ സ്റ്റീവ് സ്മിത്തിനും മടങ്ങേണ്ടി വന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ചാണ് ജെറാള്‍ഡ് കോയെറ്റ്‌സി സ്റ്റീവ് സ്മിത്തിനെ കൂടാരം കയറ്റിയത്.