തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ആശുപത്രികളിലെ തുടർച്ചയായ ചികിത്സാപ്പിഴവ് പരാതികളും നഴ്സിംഗ് കോളേജ് പ്രതിസന്ധിയും ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളാകും പരിശോധിക്കുക. തിരുവനന്തപുരത്താണ് 12 മണിക്ക് യോഗം ചേരുന്നത്. പ്രിൻസിപ്പൽമാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിനെത്തണം. ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നതതല യോഗം വിളിച്ചത്.അതേസമയം നഴ്സിംഗ് പ്രവേശന പ്രതിസന്ധി ചർച്ച ചെയ്യാനുള്ള യോഗം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക്. നഴ്സിംഗ് കോളേജ് മാനേജ്മെന്റുകളുമായിട്ടാണ് ചർച്ച. നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളെയും ഒറ്റയ്ക്ക് നിൽക്കുന്ന കോളേജുകളുടെ മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്. മാനേജ്മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്‍ടി ഏർപ്പെടുത്തിയതും നഴ്സിംഗ് കൗൺസിൽ അംഗീകാരം വൈകുന്നതും ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ പരിഹാരമായില്ലെങ്കിൽ ഇത്തവണത്തെ നഴ്സിംഗ് പ്രവേശനം അവതാളത്തിലാകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!