കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ എഴാം വാർഡിലെ പതിമൂന്നുകാരനായ വിദ്യാർത്ഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു.സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂർവമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തിൽപ്പെട്ട കൊതുകാണ് രോഗം പടർത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങൾ എന്നിവയാണ് പ്രധാന രോഗലക്ഷണം. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ മനുലാൽ പ്രദേശം സന്ദർശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധ മാർഗമെന്ന് അധികൃതർ വ്യക്തമാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപിക, രാധിക, ഖദീജ, ആശാവർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.