ആലപ്പുഴ: കായംകുളം എരുവയിൽ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവിനെ കാണാനില്ല. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ അശ്വതി(ലൗലി)യെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനത്തിലാണ് പോലീസ്. ഭർത്താവിനെതിരെ യുവതിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.വാടക വീടിന്റെ സ്വീകരണ മുറിയിലാണ് ലൗലിയുടെ മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ പാട് ഉള്ളതായും വായിൽനിന്നു രക്തം വാർന്ന നിലയിലുമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപ് ഇവരുടെ മക്കൾ ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കായംകുളം പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഭർത്താവ് ശനിയാഴ്ച പുലർച്ച വരെയും വീട്ടിലുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ആലപ്പുഴയിൽനിന്നു ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.