പാലക്കാട്: കോളേജ് അധ്യാപികയായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മുടപ്പല്ലൂർ മാത്തൂർ സ്വദേശിനി സജിനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സജിനയുടെ കുടുംബം പൊലീസിൽ പരാതി നൽകി. 2012ൽ ആണ് കൊടുവായൂർ സ്വദേശിയുമായി സജിനയുടെ വിവാഹം കഴിഞ്ഞത്. 11 വർഷത്തിനിടെ പല തവണ ഭർതൃവീട്ടിൽ നിന്നും സജിന ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് കുടുംബം പറയുന്നു. ഒടുവിൽ പീഡനം സഹിക്കാനാവാതെ ജനുവരി രണ്ടിന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നു.എന്നാൽ, ഭർത്താവ് വീട്ടിൽവന്ന് കരഞ്ഞു കാലുപിടിച്ചാണ് സജിനയെ തിരികെ കൊണ്ടുപോയതെന്ന് മാതാവ് പൊൻമല പറഞ്ഞു. പിന്നീട് ഈ കുടുംബം അറിയുന്നത് ആത്മഹത്യ ചെയ്ത വിവരമാണ്. കോളജിൽ ലെക്ചററായിരുന്നു സജിന. അവർ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു. സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഗാർഹിക പീഡനത്തെ തുടർന്നായിരിക്കാം മരണമെന്ന് കുടുംബം ആരോപിക്കുന്നു. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. മർദനത്തെ തുടർന്ന് തലപൊട്ടി സജിന ചികിത്സയിൽ കഴിഞ്ഞിരുന്നു എന്നും ഇവർ പറയുന്നു. മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചിറ്റൂർ ഡിവൈ.എസ്.പിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.