ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിനം വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ഭാരത് ജോഡോയുടെ ആദ്യഘട്ടത്തില്‍ കാല്‍നടയായി ആയിരുന്നു രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍നിന്ന് ഉത്തരേന്ത്യവരെ യാത്രനടത്തിയതെങ്കിൽ ഇത്തവണ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് രാഹുലിന്റെ യാത്ര.പൊതുതിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നതുകൊണ്ട് തന്നെ ലിഫ്റ്റുകളടക്കം പ്രത്യേകം സൗകര്യങ്ങള്‍ സജ്ജമാക്കിയ ബസിലാണ് രാഹുലിന്റെ യാത്ര. കോണ്‍ഗ്രസ് ഏറ്റവും ഒടുവിലായി അധികാരം പിടിച്ച തെലങ്കാനയിലാണ് ഈ ബസ് രജിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം.സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് റൂമാണ് ബസിന്റെ പ്രധാന പ്രത്യേകത. ഇന്ന് മണിപ്പുരില്‍ രണ്ടിടങ്ങളില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി രാഹുല്‍ ബസിന്റെ മുകളിലേക്കെത്തിയത് അതിലെ ലിഫ്റ്റ് ഉപയോഗിച്ചായിരുന്നു.ബസിനുള്ളിലെ കോണ്‍ഫറന്‍സ് റൂമിന് എട്ട് പേരെ ഉള്‍ക്കൊള്ളാനാകും. ബസിന്റെ വശത്തായി ഘടിപ്പിച്ചിട്ടുള്ള സ്‌ക്രീനില്‍ ഇവിടെ നടക്കുന്ന കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ പുറത്തുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. ബസിന്റെ പുറക് വശത്തായി ‘സ്‌നേഹത്തിന്റെ കട’യെന്ന് ഹിന്ദിയലും ഇംഗ്ലീഷിലുമായി ആലേഖനം ചെയ്തുകൊണ്ട് രാഹുലിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടേയും ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. ബസില്‍ ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്.