കരുനാഗപ്പള്ളി: പതിനഞ്ചുകാരി പുഴയിൽ ചാടി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്നെന്ന് സൂചന. തൊടിയൂർ മുഴങ്ങോടി പുത്തൻതറയിൽ ടി.സജാദ്– ആർ.മിനിമോൾ (താലൂക്ക് ആശുപത്രി നഴ്സ്) ദമ്പതികളുടെ മകൾ സജ ഫാത്തിമ (15)യാണ് കാരൂർ‍കടവ് പാലത്തിന്റെ ഭാഗത്ത് പള്ളിക്കലാറിൽ ചാടി മരിച്ചത്. പുഴയിൽ ചാടുംമുമ്പ് പെൺകുട്ടി കത്തെഴുതി വച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വരാൻ പോകുന്ന എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറിപ്പിലെന്നാണ് വിവരം.ബുധൻ രാവിലെയാണ് സജ ഫാത്തിമയെ കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് സജ ഫാത്തിമയുടെ മൃതദേഹം പള്ളിക്കലാറിൽ കാരൂർ‍കടവ് പാലത്തിനു വടക്കുഭാഗത്തുനിന്നു ലഭിച്ചത്. രാവിലെ സമീപത്ത് ട്യൂഷനു പോകാൻ വീട്ടിൽനിന്ന് ഒരുങ്ങി ഇറങ്ങിയതായിരുന്നു. റോഡിന്റെ വശത്ത് സജ ഫാത്തിമയുടെ സൈക്കിളും ചെരിപ്പും ഇരിക്കുന്നതു കണ്ട് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.തുടർന്ന്, കരുനാഗപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്ന് സ്കൂബ ടീമും പ്രദേശത്തുള്ളവരുമൊക്കെ പള്ളിക്കലാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആദ്യദിവസം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ വീണ്ടും നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കി, പാരിപ്പള്ളി മെ‍ഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കബറടക്കി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. സഹോദരങ്ങൾ: ഐഷ, ഇർഫാൻ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!