പെരുവെമ്പ്: പെരുവെമ്പിൽ നവവധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ടുവർഷത്തോളം ഒരുമിച്ച് താമസിച്ച ശേഷമാണ് പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തിൽ നർമദ (28) കഴിഞ്ഞ മാസം കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തത് എന്തിനെന്ന സംശയമാണ് ഉയരുന്നത്.ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് നർമ്മദയെ സാരിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തഠിന പ്രയത്നത്തിലൂടെയാണ് നർമ്മദ രഠിച്ചതും ജോലി സമ്പാദിച്ചതും വസ്തുവാങ്ങി വീടുവെച്ചതുമെല്ലാം.നർമദയുടെ അച്ഛൻ രാജമാണിക്യവും അമ്മ ജ്യോതിയും മരിച്ചതാണ്. അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്. പാലക്കാട്ടെ ചേരിപ്രദേശത്തുവളർന്ന നർമദ അധ്വാനിച്ച് പഠിച്ച്, ദുബായിൽ ഫ്ലൈ എമിറേറ്റ്സ് വിമാനക്കമ്പനിയിൽ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തിൽ പെരുവെമ്പിൽ വാങ്ങിയസ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു.ഇതിനിടയ്ക്കാണ് ഇവരുടെ വിവാഹം. എന്നാൽ, ഭർത്താവുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു. സംഭവത്തിൽ ആർ.ഡി.ഒ.യുടെ പ്രതിനിധി ചിറ്റൂർ തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി ഇൻക്വസ്റ്റ് തയ്യാറാക്കി. പ്രാഥമിക അന്വേഷണത്തിൽ ശരീരത്തിൽ മുറിപ്പാടുകളോ മറ്റോ കണ്ടെത്തിയില്ലെന്ന് അധികൃതർ പറഞ്ഞു. പോലീസ് സയന്റിഫിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഭർത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനിൽനിന്നു പുതുനഗരം പോലീസ് മൊഴിയെടുത്തു. പോലീസ് നടപടികൾ പൂർത്തിയാക്കിയശേഷം അമ്മൂമ്മയുടെ പാലക്കാട്ടെ വീട്ടിൽ മൃതദേഹം എത്തിച്ചു. വ്യാഴാഴ്ച രാവിലെ ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.