കൊച്ചി: പത്തു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനുമോഹന് കോടതി ശിക്ഷ വിധിച്ചത് അഞ്ചു കുറ്റങ്ങള്‍ക്ക്. ഐപിസി 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവു ശിക്ഷയാണ് കുട്ടിയെ കൊലപ്പെടുത്തിയതിന് കോടതി ശിക്ഷ വിധിച്ച്ത. കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു.കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവു ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രത്യേക കോടജി ജഡ്ജി കെ സോമന്‍ വിധിച്ചത്. മറ്റു വിവിധ വകുപ്പുകളിലായി 28 വര്‍ഷം തടവും 70,000 രൂപ പിഴയും വിധിച്ചു. 28 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം പ്രത്യേകമായി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കണ്ടെത്തിയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ട് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും സനു മോഹന്‍ കോടതിയില്‍ പറഞ്ഞു.ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികള്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍.2021 മാര്‍ച്ച് 22നാണ് വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മത മൊഴി. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്.എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!