തിരുവനന്തപുരം: പോത്തൻകോട് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ രോഗബാധിതയായ കുഞ്ഞിനെ വളര്‍ത്താൻനിവർത്തിയില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ നൽകിയ മൊഴി. പൊലീസ് ഇതു പൂർണമായി വിശ്വസിച്ചിട്ടില്ല. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്.കുഞ്ഞന്റെ കൊലപാതകത്തിൽ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ യുവതി ആസൂത്രിത നീക്കം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. 36 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി വീട്ടിലെ കിണറിന്റെ തിട്ടയിൽ ഉപേക്ഷിച്ചിരുന്നു. മറ്റാരോ കുട്ടിയെ തട്ടിയെടുത്ത് കിണറ്റിൽ ഇട്ടെന്നു വരുത്താനായിരുന്നു ശ്രമം. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഈ വാദങ്ങൾ പൊളിഞ്ഞു.മൂത്ത കുട്ടിക്ക് അഞ്ചു വയസ്സാണ്. കഴിഞ്ഞദിവസം രാത്രി സംഭവം നടക്കുമ്പോൾ ഭർത്താവ് സജി വീട്ടിലുണ്ടായിരുന്നില്ല. അമ്മയ്ക്കു സുഖമില്ലാത്തതിനാൽ സജി പണിമൂലയിലുള്ള വാടക വീട്ടിലായിരുന്നു. രാത്രി ഒന്നരയോടെയാണ് സുരിത കുട്ടിയെ കിണറ്റിലിട്ടത്. രണ്ടു മണിക്കു വിവരം അമ്മയോട് പറഞ്ഞു. അമ്മയും മൂത്തകുട്ടിയും സുരിതയും ഒരേ മുറിയിലാണ് കിടന്നിരുന്നത്.അടുത്തു കിടന്ന കുട്ടിയെ കാണാനില്ലെന്നും ആരെങ്കിലും എടുത്തു കൊണ്ട് പോയതാണോ എന്നുമാണ് സുരിത അമ്മയോട് ചോദിച്ചത്. നിലവിളി ശബ്ദം ഉയർന്നതോടെ നാട്ടുകാരെത്തി. കിണറിന്റെ ഭാഗത്തുനിന്ന് കുട്ടിയെ പൊതിഞ്ഞ തുണി കണ്ടെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറിൽനിന്ന് കണ്ടെടുത്തത്.സുരിത മാനസിക സമ്മർദത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന് കൂലിപ്പണിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ഭർത്താവിന്റെ മാതാപിതാക്കൾക്ക് സുഖമില്ല. ചികിൽസയ്ക്കായി പണം കണ്ടെത്തുന്നതിനും പ്രയാസമുണ്ട്. ഇതെല്ലാം കുട്ടിയെ ഒഴിവാക്കുന്നതിനു കാരണമായതായി പൊലീസ് പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!