തൃശൂർ: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശിനി സെബീനയുടെ മരണത്തിലാണ് കുടുംബം യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ രംഗത്തെത്തിയത്. ജ്യേഷ്ഠന്റെ ഭാര്യയടക്കം സെബീനയെ ഉപദ്രവിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. നിലവിൽ യുവതിയുടെ ഭർത്താവ് സൈനുൽ ആബിദീനും കുടുംബവും ഒളിവിലാണെന്നാണ് കുന്നംകുളം പൊലീസ് പറയുന്നത്.ഒരുമാസം മുമ്പാണ് സെബീന കല്ലുപുറത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. 2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുൽ ആബിദീനും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് വീട്ടുകാർ സ്ത്രീധനമോ മറ്റോ ചോദിച്ചിരുന്നില്ല. 100 പവനെങ്കിലും സ്ത്രീധനം തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി വിവാഹശേഷം സൈനുൽ ആബിദീന്റെ വീട്ടുകാർ പറഞ്ഞിരുന്നുവെന്ന് സെബീനയുടെ കുടുംബം ആരോപിച്ചു. പിന്നീട് പലതവണയായി സെബീനയുടെ കുടുംബത്തിൽ നിന്ന് പണംവാങ്ങി.ചെറിയ ആവശ്യങ്ങൾക്കു പോലും വലിയ തുക വാങ്ങിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. പലതവണ വീട്ടുകാരുമായി പ്രശ്നങ്ങളുണ്ടായി. 45 തവണ പള്ളിക്കമ്മിറ്റിയടക്കം ഇരുവീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടന്നിട്ടുണ്ടെന്നും സെബീനയുടെ കുടുംബം പറയുന്നു.ഭാര്യവീട്ടിൽ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് ജീവിക്കുകയായിരുന്നുവത്രെ സൈനുൽ ആബിദീന്റെ ലക്ഷ്യം. പലതവണ ഇയാളെ ഗൾഫിലേക്ക് കൊണ്ടുപോയിട്ടും ജോലി ചെയ്യാൻ തയാറായില്ലെന്നും പരാതിയിലുണ്ട്