തിരുവനന്തപുരം∙ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹ്നയുടെ മരണത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി റുവൈസിന്റെ പേരു പരാമർശിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ആത്മഹത്യ കുറിപ്പിൽ റുവൈസിന്റെ പേര് പരാമർശിച്ചതും ഷഹ്നയുടെ ബന്ധുക്കൾ നൽകിയ മൊഴിയുമാണ് പ്രതിയുടെ അറസ്റ്റിൽ നിർണായകമായത്. റുവൈസിനെ അഡി.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ മാസം 21വരെ റിമാൻഡ് ചെയ്തു. ജില്ലാ കോടതിയാണ് വിചാരണ പരിഗണിക്കേണ്ടത്.വിവാഹം കഴിക്കുന്നതിന് റുവൈസിന്റെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. ഐപിസി 306 (ആത്മഹത്യാപ്രേരണ), സ്ത്രീധന നിരോധന നിയമം സെക്‌ഷൻ 4 എന്നിവ അനുസരിച്ചാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. ഐപിസി 306 അനുസരിച്ച് 10 വർഷംവരെയും സ്ത്രീധന നിരോധന നിയമം സെക്‌ഷൻ 4 പ്രകാരം 2 വർഷംവരെയും ശിക്ഷ ലഭിക്കാം.‘സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്…വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറു കണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലായെന്നുള്ളത് സത്യമാണ്…’–ഇത്തരം പരാമർശങ്ങൾ ആത്മഹത്യാക്കുറിപ്പിൽ ഉള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റുവൈസിന്റെ ഫോണിലേക്ക് ഷഹ്ന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്.ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങൾക്കു സമാനമായി ഷഹ്നയുടെ ഉമ്മയും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കുള്ളവരെക്കുറിച്ച് അന്വേഷിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ റിമാൻഡ് ചെയ്യണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി പ്രവീൺ കുമാർ ഹാജരായി. വിവാഹത്തിന് ഉയർന്ന സ്ത്രീധനം ചോദിച്ചതിനെ തുടർന്ന് ഷഹ്നയും റുവൈസും തമ്മിലുള്ള വിവാഹം മുടങ്ങിയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം മുടങ്ങിയ വിഷമത്തിലാണ് ഷഹ്ന അനസ്തേഷ്യ മരുന്നു കുത്തിവച്ച് ആത്മഹത്യ ചെയ്തത്.