പത്തനംത്തിട്ട: പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനിടെ കൂട്ടത്തല്ല്. കോൽക്കളി പരിശീലകർ തമ്മിലാണ് അടി നടന്നത്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലായിരുന്നു സംഭവം നടന്നത്. വാക്കുതർക്കത്തിന് പിന്നാലെ കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു.കോൽക്കളി വേദിയിൽ തകര്‍ക്കത്തെ തുടര്‍ന്ന് കൂട്ടയടി നടക്കുകയായിരുന്നു. കോൽക്കളിക്കിടയിൽ കറണ്ട് പോയതിൽ തുടങ്ങിയ വിഷയമാണ് ഒടുവിൽ ഫലപ്രഖ്യാപനം ആയപ്പോൾ അടിയിൽ കലാശിച്ചത്.കഴിഞ്ഞ ദിവസം പാലക്കാടും സമാന സംഭവം നടന്നിരുന്നു. തുടര്‍ന്ന് മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ സംഘർഷമുണ്ടായ സംഭവത്തിൽ സംഘാടക സമിതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. രണ്ട് സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രതിപ്പട്ടികയിലുണ്ട്. മണ്ണാർക്കാട് എംഇഎസ് എച്ച്എസ്എസ്, കുമരംപുത്തൂർ കല്ലടി എച്ച്എസ്എസ് എന്നീ സ്കൂളുകളിലെ സംഘർഷത്തിൽ ഇടപെട്ട അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.നാശനഷ്ടം വരുത്തൽ, മുറിവുണ്ടാക്കുന്ന ആയുധം ഉപയോഗിക്കൽ, നിയമ വിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. നേരത്തെ അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരുന്നു. 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സംഘാടക സമിതി നൽകിയ പരാതിയിൽ പറയുന്നത്.കലോത്സവം സമാപന ചടങ്ങിൽ സമ്മാനദാനം നടക്കുന്നതിനിടെ വിജയികളായ സ്‌കൂളുകളിലെ അധ്യാപകർ വേദിക്കരികിൽ പടക്കം പൊട്ടിച്ചതാണ് സംഘർഷത്തിനു തുടക്കം കുറിച്ചതെന്ന് പൊലീസ് പറഞ്ഞു. പടക്കം വാഹനങ്ങൾക്കടിയിലും ആൾക്കൂട്ടത്തിനിടയിലും പൊട്ടിയതോടെ വിദ്യാർഥികളും അധ്യാപകരും പരിഭ്രാന്തരായി ഓടി. പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്‌തതോടെയാണ് കൂട്ടത്തല്ലുണ്ടായത്. കസേരകൾ അടിച്ചു പൊട്ടിക്കലും തുടങ്ങി. പൊലീസ് ലാത്തി വീശിയാണ് സംഘർഷം അവസാനിപ്പിച്ചത്. കല്ലേറിൽ അധ്യാപകന് തലയ്ക്ക് പരിക്കേറ്റിരുന്നു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു