ബെംഗളൂരു: അമ്മയെയും മൂന്ന് മക്കളെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചൗഗാലെ (35) ആണ് പൊലീസിന്റെ പിടിയിലായത്. കർണാടക ഉഡുപ്പിയിൽ വച്ചാണ് ഒരു കടുംബത്തിലെ നാലുപേരെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഹസീന (46), മക്കളായ അഫ്‌നാൻ (23), ഐനാസ് (21) അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അമ്മൂമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ബെലഗാവി ജില്ലയിലെ രായഭാഗ കുടച്ചിയിലെ വീട്ടിൽ നിന്ന് ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നത്. നവംബർ 12ന് രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം നടന്നിരുന്നത്.ഹസീനയേയും രണ്ട് മക്കളെയും വീടിനകത്തുവെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോൾ അവനെയും കുത്തുകയായിരുന്നു. പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.