കൊച്ചി: കളമശേരിയിലെ സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു. നവംബര്‍ 29 വരെയാണ് ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തത്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.സ്‌ഫോടന കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി നിരീക്ഷിച്ചു. അതിനിടെ കേസില്‍ കോടതി ഏര്‍പ്പാടാക്കിയ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. സ്വന്തം നിലയ്ക്ക് കേസ് വാദിക്കാമെന്നും മാര്‍ട്ടിന്‍ കോടതിയെ ധരിപ്പിച്ചു. മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.അതിനിടെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് കോടതി അനുമതി നല്‍കി. അതുവരെ പ്രതിയുടെ മുഖം മറച്ച് വെയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. തിരിച്ചറിയല്‍ പരേഡിന് ശേഷം മാത്രമേ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുകയുള്ളൂ. മാര്‍ട്ടിനില്‍ നിന്ന് കണ്ടെടുത്ത തെളിവുകളുടെ പട്ടിക പൊലീസ് കോടതിക്ക് കൈമാറി.അതിനിടെ കേസില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും. എന്‍ഐഎയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ ജോലി ചെയ്ത സ്ഥലത്തടക്കം വിശദമായ അന്വേഷണം നടത്തും. ദുബായില്‍ 18 വര്‍ഷത്തോളം നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!