കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി ഒരേ അവസ്ഥയിലാണ് ഇന്നസെന്റ്‌. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. രോഗവിവരങ്ങള്‍ ഒന്നും പുറത്ത് പറയരുതെന്ന് ആശുപത്രിയില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഇന്നസെന്റിനെ പ്രവേശിപ്പിച്ചിരുന്ന കൊച്ചി ലേക് ഷോര്‍ അധികൃതര്‍ വിവരങ്ങള്‍ പുറത്ത് വിടുന്നില്ല. വെന്റിലേറ്റര്‍ ഒഴിവാക്കിയുള്ള ചികിത്സാ സംവിധാനങ്ങളാണ് നടനുവേണ്ടി ഉപയോഗിക്കുന്നത്.മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ ഇറക്കുന്നില്ല. രോഗവിവരങ്ങളും പുറത്ത് വിടുന്നില്ല, നിരന്തര അന്വേഷണമാണ് ആശുപത്രിയില്‍ നടന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ വരുന്നത്. രോഗവിവരം പുറത്ത് വിടണമെങ്കില്‍ കുടുംബത്തിന്റെ അനുമതി വേണം. ഈ അനുമതി കുടുംബം നല്‍കിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞത്. മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടാത്തതില്‍ സിനിമാ രംഗത്തും അസ്വസ്ഥതയുണ്ട്. ഇന്നസെന്റുമായി ആരോഗ്യ അവസ്ഥയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച ആശയക്കുഴപ്പം അവസാനിക്കുമായിരുന്നു എന്നാണ് സിനിമാ വൃത്തങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.തുടര്‍ച്ചയായി കൊവിഡ് വന്നതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്നസെന്റ്‌ എന്ന അനുഗ്രഹീത നടനെ വേട്ടയാടുന്നത്. മാര്‍ച്ച് ആദ്യവാരമാണ് ലേക്ക് ഷോറില്‍ അഡ്മിറ്റ്‌ ചെയ്തത്. ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇതാണ് ആശുപത്രി അധികൃതര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.കഴിഞ്ഞ ആറുമാസമായി നടന്‍ ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു. ഈയിടെ ഇന്നസെന്റിന് ഓര്‍മ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദര്‍ശനത്തിന്നിടെ വീണത്ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്നങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. ഇന്നസെന്റിന്റെ അവസ്ഥ മോശമായത് സിനിമാ ലോകത്തെയും അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. ഇന്നസെന്റിന്റെ കുടുംബവുമായും ആശുപത്രിയുമായും ഇവര്‍ ബന്ധപ്പെടുന്നുണ്ട്.കാൻസറിനെ ഇച്ഛാശക്തിയോടെ നേരിട്ടതോടെയാണ് ഇന്നസെന്റ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ചിരിക്കു പിന്നിൽ’ എന്നൊരു ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ പത്തോളം പുസ്തകങ്ങളും ഇന്നസെന്റിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു ‘അമ്മ’ പ്രസിഡന്റ് ആയി 12 വർഷത്തോളമാണ് ഇന്നസെന്റ് തുടര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ ചാലക്കുടിയില്‍ നിന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.1972-ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്. റാംജി റാവു സ്പീക്കിം​ഗ്, ഡോക്ടർ പശുപതി. മാന്നാർ മത്തായി സ്പീക്കിം​ഗ്, ​ഗജകേസരി യോ​ഗം, തൻമാത്ര, ബസ് കണ്ടക്ടർ., നരൻ, ഉടയോൻ, ദേവാസുരം, നരസിംഹം, രസതന്ത്രം, മനസ്സിനക്കരെ, കല്യാണ രാമൻ, ഇഷ്ടം തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇന്നസെന്റിന്റെ വേഷം ജനപ്രീതി നേടി. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിറ്റിക് പുരസ്കാരവും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ഇന്നസന്റിന് ലഭിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!