ഇന്ത്യയിലെ മാനസികാരോഗ്യ വൈകല്യങ്ങളിൽ ഏകദേശം 60ശതമാനം വും 35 വയസ്സിന് താഴെയുള്ളവരിലാണെന്ന് കണ്ടെത്തൽ. ജോലിയിലെ അരക്ഷിതാവസ്ഥ, അമിതമായ ഡിജിറ്റൽ ഉപകരണ ഉപയോഗം എന്നിവയാൽ വളരുന്ന പ്രതിസന്ധിയെ ഇത് എടുത്തുകാണിക്കുന്നു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ 77-ാമത് വാർഷിക ദേശീയ സമ്മേളനത്തിലാണ് പ്രമുഖ മാനസികാരോഗ്യ വിദഗ്ധർ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 10.6ശതമാനം പേർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതിൽ 18-29 വയസ്സ് പ്രായമുള്ള യുവാക്കളിൽ 7.3% പേർക്കും മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്.സാമ്പത്തിക അനിശ്ചിതത്വവും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ഘടനകളും കൂടിച്ചേർന്ന കൊവിഡ്-19 മഹാമാരി ഈ പ്രായത്തിലുള്ളവരിൽ സമ്മർദ്ദം, ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങൾ എന്നിവ കൂടുതൽ തീവ്രമാക്കിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗവും വെർച്വൽ ലോകത്തെ ആശ്രയിക്കുന്നതും ഭാവിയിൽ മാനസിക പ്രശ്നങ്ങൾ കൂടുതൽ വർദ്ധിപ്പിക്കും. ഇന്ത്യയിൽ കേസുകൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സമയബന്ധിതമായ ചികിത്സയെക്കുറിച്ചുള്ള അവബോധത്തിന്റെ അഭാവമാണ്. കൃത്യസമയത്ത് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയാൽ രോഗം ഭേദമാക്കാനാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ & അലൈഡ് സയൻസസിന്റെ (IHBAS) മുൻ ഡയറക്ടർ ഡോ. നിമേഷ് ജി. ദേശായി പറയുന്നു.മാനസിക വൈകല്യങ്ങൾ നേരത്തെ ആരംഭിച്ച് ചികിത്സിക്കാതെ വരുമ്പോൾ, അവ പലപ്പോഴും വിട്ടുമാറാത്തതായി മാറുമെന്നും ഇത് ദീർഘകാല വൈകല്യത്തിലേക്കും ഉയർന്ന സാമ്പത്തിക ചെലവുകളിലേക്കും നയിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.