കേരളത്തിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് (MVD) നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനൊപ്പം തന്നെ, ജനങ്ങളെ ബോധവൽക്കരിക്കാനും എംവിഡി മുൻഗണന നൽകുന്നു. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വകുപ്പ് പങ്കുവെച്ച ഒരു വീഡിയോ ഉദ്യോഗസ്ഥരെ പോലും സങ്കടത്തിലാക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്.ഒരു സ്‌കൂട്ടർ യാത്രക്കാരൻ തന്റെ വാഹനത്തിൽ ഭീമാകാരമായ പുല്ല് കെട്ടുമായി പോകുന്ന ദൃശ്യങ്ങളാണ് എംവിഡി പുറത്തുവിട്ടത്. ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇരുപ്പും യാത്രയും അങ്ങേയറ്റം അപകടകരമായിരുന്നു. സ്‌കൂട്ടറിന്റെ മുൻഭാഗം മുതൽ സീറ്റ് വരെ പുല്ല് നിറച്ചിരിക്കുന്നത് കാരണം ഡ്രൈവർക്ക് മുൻസീറ്റിൽ ഇരിക്കാൻ സാധിക്കുന്നില്ല. പകരം പിന്നിലെ യാത്രക്കാർ ഇരിക്കേണ്ട ഭാഗത്താണ് അദ്ദേഹം ഇരിക്കുന്നത്. പുല്ലിന്റെ കെട്ടിന് മുകളിലൂടെ കൈകൾ എത്തിച്ചാണ് അദ്ദേഹം ഹാൻഡിൽ നിയന്ത്രിക്കുന്നത്. പെട്ടെന്ന് ഒരു വാഹനം മുന്നിൽ വന്നാൽ ബ്രേക്ക് ഇടാനോ, വാഹനം നിയന്ത്രിക്കാൻ കാൽ നിലത്ത് കുത്താനോ ഈ സാഹചര്യത്തിൽ സാധിക്കില്ല.“ജീവിക്കാൻ വേണ്ടി ജീവൻ കളയണോ?”ജീവിക്കാൻ വേണ്ടിയാണെന്ന് അറിയാം, പക്ഷെ അതിന് ജീവൻ കളയണോ എന്ന കുറിപ്പോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.