കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജീവനൊടുക്കിയ കലാധരന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. തന്നെയും കുടുംബത്തെയും ഭാര്യ നിരന്തരമായി കള്ളക്കേസുകളിൽ പെടുത്തിയിരുന്നുവെന്നാണ് കുറിപ്പിന്റെ ഉള്ളടക്കം. കലാധരന്റെ ഭാര്യ ഇയാളുടെ അച്ഛനെതിരെ പോക്സോ കേസ് വരെ നൽകിയിട്ടുണ്ടെന്നാണ് ഇവരുടെ അയൽവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.തിങ്കളാഴ്ച രാത്രിയിലാണ് രണ്ടും ആറും വയസ്സുള്ള മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം കലാധരനും അമ്മയും വീട്ടിൽ തൂങ്ങിമരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുകയാണ് നാല് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഭാര്യ നയൻതാരയും കലാധരനും കഴിഞ്ഞ കുറച്ച് നാളുകളായി പിരിഞ്ഞ് കഴിയുകയാണ്. മക്കളുടെ സംരക്ഷണം സംബന്ധിച്ച തർക്കം കോടതി കയറിയതാണ് കുടുംബ പ്രശ്നം രൂക്ഷമാക്കിയത്.കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെയും കൂട്ടി കലാധരന്റെ ആത്മഹത്യയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയാണ് രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), കലാധരന്റെ അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കലാധരന്റെ അച്ഛനും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ടിരുന്ന നിലയിലായിരുന്നു. വിളിച്ചിട്ടും ആരും വാതിൽ തുറക്കുന്നുണ്ടായിരുന്നില്ല. നോക്കുമ്പോൾ വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കണ്ടു. ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ എത്തുകയും വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തി വീട് തുറന്നു നോക്കുമ്പോൾ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഉഷയെയും കലാധരനെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും. കലാധരന്റെ രണ്ട് മക്കളെയും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ വിവാഹമോചനക്കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ടുകൊണ്ട് കലാധരൻ ഫോണിൽ ബന്ധപ്പെടുകയും ചെയ്‌തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.