ആലപ്പുഴ: കെബി ഗണേശ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടിയ ആളാണ് ഗണേശ് എന്നും, മന്ത്രി ആയി ഇരിക്കാൻ ഒരു യോഗ്യതയും അയാൾക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഹങ്കാരത്തിന് കയ്യും കാലും വച്ച ആളാണ് ഗതാഗതവകുപ്പ് മന്ത്രി, ഇയാൾ ഈ സ്ഥാനത്ത് എത്തിയത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.സിപിഎം നേതാവ് ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ്. കേരളത്തിനും ആലപ്പുഴയ്ക്കും സുധാകരനെ അവഗണിക്കാൻ കഴിയില്ല. പാർട്ടി നേതാക്കളുടെ വളർച്ച ഉൾക്കൊള്ളാൻ ജി സുധാകരൻ തയ്യാറാകണം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. പാർട്ടി പരിപാടികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിൽ വിഷമമുണ്ടാകും.അച്ഛനും അമ്മയ്ക്കും പാര പണിതയാളാണ് ഗണേശ് കുമാർ. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയത്. പെങ്ങൾക്കിട്ടും പാരവച്ചിട്ടുണ്ട്. മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും എങ്ങനെയാണ് കിട്ടിയതെന്ന് എല്ലാവർക്കും അറിയാം. ഡ്യൂപ്ലിക്കേറ്റ് ഗണേശനാണിത്. ഇത്രയും മോശമായി പെരുമാറുന്ന ആരുണ്ട്? ഒരു കുപ്പി അവിടെ ഇരിക്കുന്നുവെന്നും പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർമാരോട് എന്തെല്ലാം പറഞ്ഞു. സസ്‌പെൻഡ് ചെയ്യുന്നു? ഇത് എന്താ രാജവാഴ്ചയാണോ? സർ ചക്രവർത്തി പോലും ഇങ്ങനെ ആരോടും പെരുമാറിയിട്ടില്ല’- വെള്ളാപ്പള്ളി പറഞ്ഞു.അതേസമയം ശബരിമല സ്വർണപ്പാളി വിവാദത്തിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്നും, പകുതി കാര്യങ്ങളും പുറംലോകം അറിയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദൈവത്തിന് കിട്ടുന്ന സ്വർണ്ണം ചില മനുഷ്യർ മുക്കുകയാണ്, ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരനെ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.