കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി പെൺകുട്ടിയുടെ പിതാവ്. മകൾക്ക് സെന്റ് റീത്താസ് സ്‌കൂളിൽ തുടർന്നു പഠിക്കാൻ താത്പര്യമില്ലെന്ന് പിതാവ് അനസ് വ്യക്തമാക്കി. സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അനസ് പറയുന്നു. നേരത്തെ നടന്ന സമവായ ചർച്ചയിൽ സ്കൂൾ മാനേജ്മെന്റിന്റെ നിബന്ധന കുട്ടിയുടെ പിതാവ് അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ നവാസിന്റെ മകൾ വിവാദത്തിന് ശേഷം സ്‌കൂളിലെത്തിയിരുന്നില്ല. പനിയാണെന്നായിരുന്നു വിശദീകരണം നൽകിയത്. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ തുടരാമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഹിജാബ് ധരിക്കാതെ വരണമെന്ന സ്‌കൂൾ മാനേജ്മെന്റിന്റെ നിബന്ധന അനസ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നലപാട് മാറ്റുകയായിരുന്നു.സംഭവത്തിൽസ്‌കൂൾ മാനേജ്‌മെന്റിനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ മാനേജ്‌മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.വിവാദത്തിന്റെ പേരിൽ സർക്കാരിനെ പഴിചാരാനും രാഷ്ട്രീയ മുതലെടുപ്പിനായി ഈ വിഷയത്തെ ഉപയോഗിക്കാനുമുള്ള ശ്രമങ്ങൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ബോധപൂർവം ഉണ്ടായതായി മന്ത്രി ആരോപിച്ചു. സർക്കാരിനെ വെല്ലുവിളിക്കുന്ന സമീപനങ്ങളിൽ നിന്ന് മാനേജ്‌മെന്റ് പിന്മാറണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വിഷയം വഷളാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ അഭിഭാഷകയുടെ ഭാഗത്തുനിന്നും ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌നം കൂടുതൽ വഷളാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകളിൽ നിന്നും നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.