കോഴിക്കോട്: പതിനഞ്ചോളം കവർച്ചകൾ നടത്തിയ മോഷ്ടാവ് പിടിയിലായതോടെ കൂട്ടുപ്രതിയായത് യൂ ട്യൂബ്. കക്കോടി കേന്ദ്രീകരിച്ച് പതിനഞ്ചോളം കവർച്ചയ്ക്കൾ നടത്തിയ അഖിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന് തന്നെ പ്രാപ്തനാക്കിയത് യൂ ട്യൂബാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. യൂട്യൂബിൽ നോക്കിയാണത്രെ മോഷണ രീതികൾ പഠിച്ചത്.ചേവായൂർ, എലത്തൂർ, കാക്കൂർ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത വിവിധ കേസുകളിലെ പ്രതിയാണ് അഖിൽ. കഴിഞ്ഞ ദിവസം രാത്രി ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിനു സമീപം കുറ്റിവയലിലെ വീട്ടിൽ ഇയാൾ മോഷ്ടിക്കാൻ കയറിയിരുന്നു. മോഷണശ്രമം നടത്തുന്നതിനിടെ വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അഖിൽ ഇറങ്ങിയോടിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് എസിപി ഉമേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് മോഷണത്തിലേക്കു തിരിയാൻ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ അഖിൽ പറഞ്ഞു.