ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെയും വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനായ കെ.എ. പോളാണ് ഈ ആവശ്യം ഉന്നയിച്ചത്.നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾ നടത്താൻ കേന്ദ്ര സർക്കാരിനും തനിക്കും മാത്രമാണ് അവകാശമുള്ളതെന്ന് കോടതി വ്യക്തമാക്കണമെന്നുംപോൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, കാന്തപുരവും ആക്ഷൻ കൗൺസിലും പണപ്പിരിവ് നടത്തുന്നുണ്ടെന്നും എന്നാൽ അവർക്ക് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും പോൾ ആരോപിച്ചു.ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടിങ് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പോളിന്റെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഈ ആവശ്യം തള്ളിയത്. മാധ്യമ റിപ്പോർട്ടിങ് വിലക്കണമെന്ന ഹർജിക്ക് ഒപ്പം ഹാജരാക്കിയ കത്തിൽ നിമിഷ പ്രിയയും അമ്മ പ്രേമകുമാരിയും പവർ ഓഫ് അറ്റോർണി സാമുവൽ ജെറോമും ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല.നിലവിൽ, ചർച്ചകൾ പുരോഗമിക്കുകയാണെന്നും സർക്കാർ അതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നുണ്ടെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. സർക്കാരും കാന്തപുരവും ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകളാണ് വധശിക്ഷ നീട്ടിവയ്ക്കാൻ കാരണമായതെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലും കോടതിയെ അറിയിച്ചു. കൂടാതെ, തങ്ങൾ പണം പിരിക്കുന്നില്ലെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.പോളുമായി ബന്ധപ്പെട്ട ഒരു ഇ-മെയിൽ കോടതിയിൽ സമർപ്പിച്ചെങ്കിലും അത് പവർ ഓഫ് അറ്റോർണി സാമുവൽ ജെറോം അയച്ചതാണെന്ന് കണ്ടെത്തി. തുടർന്ന്, നിമിഷ പ്രിയക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ ഉത്തരവാദിയല്ലെന്ന് പോൾ കോടതിയെ അറിയിച്ചു.