ആലുവ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാലാ ഭരണങ്ങാനം വേലംകുന്നേൽ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റിൽ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ പാസ്പോർട്ടും ചെക്ക് ലീഫുകളും മറ്റും സൂക്ഷിച്ചിരുന്ന പോഞ്ഞാശേരി ഐനാലിപ്പറമ്പിൽ സാൻവർ (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പൊലീസ് പൂട്ടി മുദ്രവച്ച ആലുവ ബ്രിജ് റോഡിലെ മൈഗ്രിറ്റ് ഓവർസീസ് കൺസൽറ്റന്റ് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. നിഷയുടെ ഭർത്താവ് വിജേഷിനെതിരെയും കേസുണ്ട്. ഇയാൾ ഒളിവിലാണ്. അനധികൃതമായി പണം വാങ്ങുകയും ചെക്കും സർട്ടിഫിക്കറ്റുകളും പിടിച്ചുവയ്ക്കുകയും ചെയ്ത എട്ടു സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അഭിഭാഷകൻ കൂടിയാണ് അറസ്റ്റിലായ ടോജി തോമസ്.