കണ്ണൂർ: സൗമ്യ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ജയിൽ ചാടാൻ ഇയാൾ മാസങ്ങൾ നീണ്ട തയാറെടുപ്പാണ് നടത്തിയത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമി പോലീസിനോട് വെളിപ്പെടുത്തി. എന്നാൽ ഉപ്പ് ഉപയോഗിച്ച് സെല്ലിന്റെ കമ്പികൾ ഇയാൾ തുരുമ്പിപ്പിച്ചെന്നും അത് മുറിച്ച് പുറത്തുകടക്കാൻ സഹായിച്ചെന്നും സംശയമുണ്ട്.സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവിടെനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു എന്നാണ് കരുതുന്നത്. ജയിൽചാട്ടത്തിനായി ഇയാൾ മാസങ്ങൾക്കു മുമ്പേ ശരീരഭാരം കുറക്കാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ഇതോടെ ശരീരഭാരം പകുതിയായി. ഇതോടെ രണ്ട് അഴികൾ മാത്രം മുറിച്ചാണ് ഇയാൾ പുറത്തു കടന്നത്.ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10-ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ ഇയാൾ സെല്ലിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ, 1.15 ഓടെ ഇയാൾ പുറത്തേക്ക് കടന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു.ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഫെൻസിംഗിൽ വൈദ്യുതിയില്ല. ഇയാൾ ഇത് മനസിലാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇയാളെ പിടികൂടിയപ്പോൾ കൈയിൽ നിന്ന് ചെറിയ ആയുധങ്ങൾ കണ്ടെത്തി. ഇതെങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തും. പോലീസ് വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. ജയില്‍ ചാടിയതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് പോലീസ് പരിശോധിക്കുന്നുണ്ട്.