കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. ഒളിയിടം മാറുന്നതിനിടെ താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾ നിലയിലാണ് ഷൈജിത്തും സനിത്തും ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് കസ്റ്റഡിയിലെടുത്തത്.സംഭവത്തിൽ കുറ്റക്കാരെന്ന് മനസിലായതിന് പിന്നാലെ ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി പോലീസുകാരായ രണ്ടുപേരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. ബിന്ദുവുമായി രണ്ടു പോലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്. രണ്ടുപേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായും പോലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു.മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്. കൂടുതൽ പേർ ഇനിയും പ്രതികളാകുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് കേസിൽ അറസ്റ്റിലായത്. കെട്ടിടം വാടകക്കെടുത്ത നിമീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!