പാലക്കാട്: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി കൊലപ്പെടുത്തി. മുണ്ടൂർ കുമ്മംകോട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ അയൽവാസി വിനോദിനെ പോലീസ് പിടികൂടി. ഭാര്യ പിണങ്ങി പോയതോടെ മണികണ്ഠൻ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. ഇയാൾക്ക് ചില മാനസിക പ്രശനങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. തലയ്ക്കടിയേറ്റാണ് ഇയാൾ മരിച്ചത് തൊട്ടടുത്ത് താമസിച്ചിരുന്ന വിനോദും സഹോദരൻ വിജീഷും ഇടയ്ക്കിടെ മണികണ്ഠനോടൊപ്പമിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. പതിവ് പോലെ ഇന്നലെ രാത്രിയിലും ഒരുമിച്ച് ഇവർ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.ഇന്ന് രാവിലെ മണികണ്ഠന്റെ വീടിന് സമീപത്തുകൂടി കടന്നുപോയ മറ്റൊരു അയൽവാസിയാണ് ഇയാൾ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ തന്നെയാണ് വിനോദിനെ പിടികൂടി പൊലീസിന് കൈമാറിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിനോദിന്റെ സഹോദരൻ വിജീഷിനെ പോലീസ് പിടികൂടി. വിനോദിന്റെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിനോദും വിജീഷും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.