ന്യൂഡൽഹി: വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ആധാർ വിവരങ്ങൾ നൽകാത്തവർ നേരിട്ടെത്തി വിശദീകരണം നൽകണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാർ രജിസ്റ്റർ ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കുന്നതിനായി വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാൻ മാർച്ച് 18 ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ആധാർ നമ്പർ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാരോട് വോട്ടെടുപ്പ് പാനലിന് മുന്നിൽ ഹാജരായി കാരണങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിൽ 66 കോടി വോട്ടർമാരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ട്. 98 കോടി പേരാണ് നിലവിൽ വോട്ടർപ്പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്.ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രണ്ട് ഡേറ്റാബേസുകളും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നടപടികൾ വീണ്ടും വേഗത്തിലാക്കുന്നത്. ആധാറും വോട്ടർഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ ഭരണഘടനയുടെ 326–-ാം അനുച്ഛേദവും ജനപ്രാതിനിധ്യനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് നടത്തേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐടി, ഇലക്ട്രോണിക്സ് സെക്രട്ടറി എസ്. കൃഷ്ണൻ, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ, ഇസിയിലെ സാങ്കേതിക വിദഗ്ധർ എന്നിവരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.