കോഴിക്കോട്: ഇരുചക്രവാഹനത്തിൽ സഹോദരനൊപ്പം സഞ്ചരിക്കവെ പിന്നിൽ നിന്ന് മറ്റൊരു വാഹനം ഇടിച്ച് അപകടം. കോഴിക്കോട് ഇഖ്റ ആശുപത്രി ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. യൂണിവേഴ്സിറ്റി ദേവതിയാൽ പൂവളപ്പിൽ 24 കാരിയായ ബീബി ബിഷാറ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. രാമനാട്ടുകര മേൽപാലത്തിൽ വെച്ച് മറ്റൊരു വാഹനം ഇവർ സഞ്ചരിച്ച വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു.ഇഖ്റ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യനായ ബിഷാറയെ ആശുപത്രിയിലാക്കാൻ ഇരുചക്രവാഹനത്തിൽ ഇറങ്ങിയതായിരുന്നു സഹോദരൻ. പിന്നിൽനിന്ന് വാഹനമിടിച്ചതിനെത്തുടർന്ന് മറ്റൊരു വാഹനത്തിനടിയിലേക്ക് തെറിച്ചുവീണ ബിഷാറയുടെ ദേഹത്തുകൂടെ വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടൻതന്നെ ഇഖ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സഹോദരൻ ഫജറുൽ ഇസ്ലാമിന് (26) നിസ്സാര പരിക്കേറ്റിട്ടുണ്ട്. മിക്ക ദിവസങ്ങളിലും സഹോദരൻ തന്നെയായിരുന്നു ബിഷാറയെ ജോലിക്ക് ആശുപത്രിയിൽ എത്തിച്ചതും തിരിച്ചു കൊണ്ടു പോയിരുന്നതും. പിതാവ്: പരേതനായ പി.വി. ഹുസൈൻ മൗലവി. മാതാവ്: സുമയ്യ. ഭർത്താവ്: മുഹമ്മദ് കോമത്ത്. സഹോദരങ്ങൾ: സലാം, മുബാറക്, പി.വി. റഹ്മാബി (ജമാഅത്തെ ഇസ്ലാമി ശൂറ കമ്മിറ്റിയംഗം), ജാബിർ സുലൈം (പർച്ചേഴ്സ് മാനേജർ ഇഖ്റ ആശുപത്രി), നഈമ, ബദറുദ്ദീൻ, റാഹത്ത് ബാനു, ഫജറുൽ ഇസ്ലാം.