കോഴിക്കോട്: കേരളത്തെ ഇളക്കിമറിച്ച കൂടത്തായി കൊലപാതക പരമ്പര കേസിൽ വൻ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.2002 മുതല്‍ 2016 വരെയുളള കാലത്ത് സ്വന്തം കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് എന്ന വീട്ടമ്മ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകന്‍ റോയ് തോമസ്, അന്നമ്മയുട സഹോദരനായ മാത്യു മഞ്ചാടിയില്‍, ജോളിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയുടെ ആദ്യ ഭാര്യ സിലി, മകള്‍ രണ്ട് വയസ്സുളള ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.സയനൈഡ് ഉപയോഗിച്ചായിരുന്നു അന്നമ്മ ഒഴികെയുളള ആളുകളെ ജോളി കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തല്‍. അന്നമ്മയെ കൊലപ്പെടുത്തിയത് ഡോഗ് കില്‍ എന്ന വിഷം നല്‍കിയായിരുന്നു. ഇവരുടെ മരണങ്ങള്‍ സ്വാഭാവിക മരണമെന്നായിരുന്നു മറ്റ് ബന്ധുക്കള്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ ടോം തോമസിന്റെ മകന്‍ റോജോയ്ക്ക് ചില സംശയങ്ങള്‍ തോന്നിയതോടെയാണ് കൂട്ടക്കൊല പുറത്ത് വന്നത്.2019 ജൂലൈയിലാണ് റോജോ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ബന്ധുക്കളുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ അന്വേഷണം നടന്നില്ല. സ്വത്ത് തര്‍ക്കം മൂലമുളള പരാതിയാണ് എന്നായിരുന്നു പോലീസ് നിഗമനം. പിന്നീട് കെജി സൈമണ്‍ ജില്ലാ പോലീസ് മേധാവിയായി വന്നതിന് ശേഷം റോജോ വീണ്ടും പരാതി നല്‍കി.തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 6 പേരുടെ മരണത്തിലും ദുരൂഹത ഉളളതായി കണ്ടെത്തി. ഇതോടെ ആറ് മരണങ്ങളിലും വിശദമായ അന്വേഷണം നടത്തിയതോടെയാണ് കഥകളുടെ ചുരുളഴിഞ്ഞത്. കൊലപാതങ്ങള്‍ തന്നെയാണ് എന്ന് ഉറപ്പിച്ചതോടെ കല്ലറകള്‍ തുറക്കാന്‍ തീരുമാനമായി.ഒക്ടോബര്‍ 4ന് അന്വേഷണ സംഘം കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. പിന്നാലെ ജോളിയെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. 2019 ഒക്ടോബര്‍ 5ന് ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു. ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ എംഎസ് മാത്യു, പ്രജികുമാര്‍ എന്നിവരും പിന്നാലെ അറസ്റ്റിലായി. റോയ് തോമസിന്റെ ഒഴികെ മറ്റാരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നില്ല.റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്ന് കോടഞ്ചേരി പോലീസ് കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. സിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഹൈഡ്രജന്‍ സയനൈഡിന്റെ സാന്നിധ്യമാണ് രാസപരിശോധനയില്‍ കണ്ടെത്തിയത്