കോഴിക്കോട്: കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന പ്രധാനകണ്ണിയായ നൈജീരിയക്കാരന്‍ പിടിയില്‍. ചാള്‍സ് ഒഫ്യൂഡിലിനെ (33) ബലപ്രയോഗത്തിലൂടെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.ബെംഗളൂരുവിലെ ഹൊറമാവ് ആഗര തടാകത്തിനു സമീപത്തുനിന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കര്‍ണാടകയില്‍ വേഷംമാറി മൂന്നാഴ്ച താമസിച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.എം.ഡി.എം.എ., എല്‍.എസ്.ഡി. തുടങ്ങിയ ലഹരിവസ്തുക്കള്‍ ഇവിടേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ കെ.ഇ. ബൈജു പറഞ്ഞു. 55 ഗ്രാം എം.ഡി.എം.എ.യും ഇയാളില്‍നിന്ന് കണ്ടെടുത്തു. കര്‍ണാടക രജിസ്‌ട്രേഷനുള്ള സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞവര്‍ഷം നവംബര്‍ 28-ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ചാള്‍സിന്റെ സുഹൃത്തായ ഖാലിദ് അബാദിനെ 58 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് ചാള്‍സിനെക്കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലായി അന്വേഷണസംഘം ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയായിരുന്നു.കോഴിക്കോട് സ്വദേശികളായ നാലുപേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇവര്‍ നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു. പോലീസും എക്‌സൈസും പല ജില്ലകളിലും രജിസ്റ്റര്‍ചെയ്ത കേസുകളിലെ ഫോണ്‍നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് ഇവരുമായുള്ള ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും അത്തരത്തിലുള്ള ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.കോഴിക്കോട് സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച അന്വേഷണസംഘാംഗങ്ങളായ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജ്, നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷ് പി.കെ., സബ് ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ് എസ്.ബി., കിരണ്‍ ശശിധര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. ശശിധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, എം.കെ. സജീവന്‍, സി. ഹരീഷ് കുമാര്‍, വി.കെ. ജിത്തു, പി.കെ. ലെനീഷ്, ബബിത്ത് കുറുമണ്ണില്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!