കല്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി എം.പി പ്രിയങ്ക ഗാന്ധി. വിഷയം ഗൗരവമേറിയതാണെന്നും ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും എം.പി അനുശോചന കുറിപ്പിലൂടെ പറഞ്ഞു.മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് രാധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പഞ്ചാരക്കൊല്ലി സ്വദേശിയായ രാധ വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണ് രാധയെ കടുവ കൊന്നത്. 100 മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തിയത്.വന്യജീവി ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് നരഭോജി കടുവയെ കൊല്ലണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി ഒ.ആര്‍. കേളുവിനെതിരെയും ജനരോഷം ഇരമ്പി. ഏറെ പാടുപെട്ടാണ് പോലീസ് ജനങ്ങളെ നിയന്ത്രിച്ചത്. നിലവിൽ കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്.