തൃശൂർ മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ. സത്രം ശിവക്ഷേത്രത്തിന് പുറക് വശത്ത് താമസിക്കുന്ന ലത (56) ആണ് മരിച്ചത്. ആറു മാസം മുൻപ് ലതയുടെ ഭർത്താവിനെ കാണാതായെങ്കിലും ഇതു വരെയായിട്ടും വിവരമൊന്നുമില്ല. അതേസമയം സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.ഇന്ന് രാവിലെയാണ് മണലൂർ സ്വദേശിനി വേളയിൽ വീട്ടിൽ മുരളിയുടെ ഭാര്യ ലതയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് വീട്ടുകാർ സ്വന്തം നിലയിൽ അന്വേഷണം നടത്തി. സമീപത്തുള്ള ക്ഷേത്രത്തിൽ സ്ഥിരം പോകാറുള്ളതിനാൽ വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനോട് ചേർന്ന് 10 മീറ്റർ മാത്രം അകലത്തിലുള്ള അയൽവാസിയുടെ പറമ്പിലാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.ഭർത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു താമസം. ബിസിനസുകാരനായിരുന്ന ഭർത്താവിനെ 6 മാസം മുൻപ് ചെന്നൈയിൽ വച്ച് കാണാതായതാണ്. തുടർന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മകൻ്റെയും ഭാര്യയുടെയും അവരുടെ മാതാപിതാക്കളുടെയും ഒപ്പമായിരുന്നു പിന്നീട് താമസം. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ സംസ്കരിച്ചു.