ന്യൂഡൽഹി: സൈബര്‍ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത് ചെറുപ്പക്കാരെന്നു റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21.6 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് 14,570 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വാര്‍ഷിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.തൊഴിൽരഹിതരായ ചെറുപ്പക്കാരാണ് തട്ടിപ്പുകളിൽ കൂടുതൽ പെട്ടത്. വീട്ടമ്മമാരും വിദ്യാര്ഥികളുമാണ് രണ്ടാമത്. 2021ല്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 1,36,604 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022ല്‍ ഇത് 5,13,334 ആയി. 2023ല്‍ 11,29,519 കേസുകളായി ഉയര്‍ന്നു. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 4,29,152 മൊബൈല്‍ നമ്പറുകള്‍ ബ്ളോക്ക് ചെയ്തിട്ടുണ്ട്. നിലവിൽ 12,086 മൊബൈല്‍ നമ്പറുകള്‍ നിരീക്ഷണത്തിലാണ്. ഇതിന് പുറമേ 69,921 മൊബൈല്‍ ഡിവൈസുകള്‍ ലോക്ക് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.