കണ്ണൂർ: സ്കൂൾ ബസ് മറിഞ്ഞ് അപകടമുണ്ടായതിൽ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾ ഗതാഗത കമ്മിഷൻ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകിയെന്നാണ് ആരോപണം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻറെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. എന്നാൽ സ്കൂൾ മാനേജ്മെൻ്റിൻ്റെ ആവശ്യ പ്രകാരം ഫിറ്റ്നസ് നീട്ടി നൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. പ്രവൃത്തി ദിവസങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയാൽ സർവീസ് മുടങ്ങുമെന്നായിരുന്നു സ്കൂളുകളുടെ പരാതി. ഇതിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. ഗതാഗത വകുപ്പിൻ്റെ നടപടി ചട്ടവിരുദ്ധമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ഫിറ്റ്നസ് കഴിഞ്ഞ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീർന്നതാണെന്നുമാണ് ഡ്രൈവർ നിസാം ഇന്നലെ പറഞ്ഞത്.അപകടത്തിൽ കാലിന് ഉൾപ്പെടെ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിൻറെ കാരണം ഉൾപ്പെടെ വെളിപ്പെടുത്തിയത്. സെക്കന്റ് ഗിയറിൽ പതുക്കെ ഇറക്കം ഇറങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രേക്ക് പോയെന്നാണ് ഡ്രൈവറുടെ പ്രതികരണം. ഇറക്കത്തിന്റെ വളവിൽ വെച്ചാണ് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ ബസ് വലതുവശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവർ പ്രതികരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!