കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റോഡിന് സമീപം നിർത്തിയിട്ട കാരവനിൽ 2024 ഡിസംബർ 23 നാണ് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിത്. സംഭവത്തിൽ ഇപ്പോൾ സംയുക്ത പരിശോധനയ്ക്കായി ഒരുങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം വാഹനത്തിൽ എങ്ങനെ എത്തിയെന്നാണ് സംയുക്ത അന്വേഷണംസംഘം പരിശോധിക്കുന്നത്.രണ്ട് യുവാക്കളുടെയും മരണ കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എൻഐടി വിദഗ്‌ധരും, പോലീസും, ഫൊറൻസിക്, സയൻ്റിഫിക് ,കാരവൻ നിർമാണ കമ്പനി സാങ്കേതിക വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുള്ളത്. നാളെ രാവിലെയാണ് പരിശോധന നടത്തുക.മലപ്പുറം സ്വദേശിയായ മനോജ്, കാസർകോഡ് സ്വദേശി ജോയൽ എന്നിവരെയായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയേലും. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിലായിരുന്നു വണ്ടി നിര്‍ത്തിയിട്ടിരുന്നത്. തിരക്കേറിയ റോഡിനുസമീപം വാഹനം ഏറെ നേരം നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ട നാട്ടുകാരായിരുന്നു ആദ്യം പൊലീസിനെ വിവരം അറിയിച്ചത് തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനത്തിൽ പരിശോധന നടത്തിയപ്പോഴായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.