കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു.പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടിലാണ് മോഷണം നടന്നത്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. രാവിലെ പ്രതികളെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പ്രതികൾ. മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളിൽ വില്പന നടത്തിയെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. അതേസമയം, വീട്ടിലെഎംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്.