തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമേ ലഭിക്കൂ. ആറുലക്ഷത്തോളം കാർഡുടമകൾക്ക് സൗജന്യ കിറ്റ് ലഭ്യമാകും. കഴിഞ്ഞ വർഷവും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മഞ്ഞ കാർഡുകാർക്ക് മാത്രമേ കിറ്റ് ലഭിച്ചിരുന്നുള്ളു. അതേസമയം, അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ നൽകും.റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ ആണുള്ളത്. ഇവര്‍ക്ക് മാത്രം സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ 35 കോടി രൂപയോളെ വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റില്‍ എന്തൊക്കെ സാധനങ്ങളാണുണ്ടാകുക എന്നതില്‍ വ്യക്തത അടുത്ത ദിവസങ്ങളിലുണ്ടാകും.കൊവിഡ് കാലത്ത് എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് ഓണക്കിറ്റുകള്‍ മഞ്ഞകാര്‍ഡുടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. സെപ്തംബര്‍ നാലിനകം ഓണച്ചന്തകള്‍ തുടങ്ങാനാണ് തീരുമാനം.