ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലായതായി പുതിയ പഠനം. ഗ്രഹത്തിൻ്റെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോൾ അകക്കാമ്പ് വേഗത്തിൽ കറങ്ങുമെന്നാണ് മുൻപ് കരുതപ്പെട്ടിരുന്നത്. എന്നാൽ, 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാഗം ഭ്രമണം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നും പഠനം പറയുന്നു. നേച്ചർ ജേണലിലെ ഒരു പുതിയ പ്രബന്ധം ആണ് ഇക്കാര്യം രേഖപ്പെടുത്തുന്നത്. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കി.ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച ഫലത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവരിൽ ഒരാളായ യുഎസ്‌സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പറഞ്ഞു. വിവിധ വൽക്കങ്ങളായാണ് ഭൂമിയുടെ ഘടന. പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഏറ്റവും പുറം പാളിയാണ് പുറംതോട്.മൂന്നു മുതൽ 44 മൈൽ (4.8 മുതൽ 70.8 കിലോമീറ്റർ വരെ) വരെയാണ് ഭൂവൽക്കം. ഈ ഭാഗത്തിന് താഴെ 1,800 മൈൽ (2,896.8 കിലോമീറ്റർ) വരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന ആവരണമുണ്ട്. ഭാഗത്ത് ദ്രവ ഇരുമ്പും നിക്കലും ഉൾപ്പെട്ടതാണ്. ഈ ഭാഗത്തെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. അകക്കാമ്പ് 760 മൈൽ (1,223 കിലോമീറ്റർ) കനമുള്ള പാളിയാണ്. ചന്ദ്രൻ്റെ അത്രയും വലിപ്പമുള്ള ഈ ഭാഗം ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഘരഗോളമാണ്. ഭൂമിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുരുത്വാകർഷണവും ബാഹ്യകാമ്പിലെ ദ്രാവകത്തിൻ്റെ ചുളിവുകളുടെയും ഫലമായാണ് അകക്കാമ്പിന്റെ ഭ്രമണം മന്ദഗതിയിലാകാൻ കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഭ്രമണം മന്ദഗതിയിലായത് കാരണമുണ്ടാകുന്ന പരിണിത ഫലങ്ങൾ എന്താകുമെന്ന് അറിയാൻ കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി.