കണ്ണൂർ: വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്. ഫേസ്ബുക്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ തെളിവില്ലെന്ന് ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെ സിപിഎമ്മിനെതിരെ യുഡിഎഫ് ആക്രമണം ശക്തമാക്കിയിരുന്നു. സ്ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ച കുറ്റ്യാടി മുന്‍ എംഎല്‍എ കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലതികയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ വിവാദ സ്ക്രീന്‍ ഷോട്ട് തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ ആവശ്യം. അതേസമയം പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് സിപിഎം പ്രതികരിച്ചില്ല.വിവാദങ്ങള്‍ നിറഞ്ഞു നിന്ന വടകരയിലെ തരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം. ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുളള സ്ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിമിന്‍റെ പേരിലാണ് പുറത്തിറങ്ങിയതെങ്കിലും ഇതുവരെയുളള അന്വേഷണത്തില്‍ കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പൊലീസ് ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.മാത്രമല്ല, ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചിരുന്നു. കെകെ ലതികയുടെ മൊഴി എടുത്തതായും ഫോണ്‍ പരിശോധിച്ചതായും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ലതികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. പോരാളി ഷാജിയെന്ന ഫെയ്സ് ബുക്ക് പേജില്‍ ഇപ്പോഴും വിവാദ സ്ക്രീന്‍ ഷോട്ട് ഉണ്ടെന്നും അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം.എന്നാല്‍ കെകെ ലതികയുടെ ഫെയ്സ് ബുക്കില്‍ ഇപ്പോഴും ഇതേ പോസ്റ്റ് ഉണ്ടായിട്ടും ഇക്കാര്യം പൊലീസ് അറിഞ്ഞ മട്ടില്ല. മാത്രമല്ല, കാഫിര്‍ സ്ക്രീന്‍ ഷോട്ടില്‍ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പരാതിയില്‍ കേസുകൾ എടുത്തിട്ടുണ്ടെങ്കിലും എല്‍ഡിഎഫ് പരാതിയിലെടുത്ത കേസിനോടാണ് പൊലീസിന് താല്‍പര്യമെന്നും യുഡിഎഫ് ആരോപിക്കുന്നു. സിപിഎം നേതാവ് സിഭാസ്കരന്‍റെ പരാതിയിലെടുത്ത കേസിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിനെ പ്രതിയാക്കിയത്.കേസിനാവശ്യവമായ വിവരങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ഫെയ്സ് ബുക്കിന്‍റെ നോഡല്‍ ഓഫീസറെ പ്രതിയാക്കിയതും ഇതേ കേസിലാണ്. മാത്രമല്ല, ജാമ്യമില്ലാ കുറ്റ ചുത്തിയായിരുന്നു കാസിമിനെതിരെ കേസ് എടുത്തത്. എന്നാല്‍ യുഡിഎഫ് നല്‍കിയ പരാതിയില്‍ ഇതുവരെയും പ്രതികളായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതടക്കമുളള കാര്യങ്ങള്‍ ഹൈക്കോടതിയില്‍ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം. ഈ മാസം 28 നാണ് കേേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!