കോഴിക്കോട്: ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഏറാമല കുന്നുമ്മക്കര നെല്ലാച്ചേരിയിലെ തണ്ടാർകണ്ടിയിൽ ഹബീബിന്റെ ഭാര്യ ഷബ്നയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് വടകര ഡിവൈ.എസ്.പി കെ. വിനോദ് കുമാർ വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.ഷബ്‌നയുടെ ഭർതൃ മാതാവ് നബീസ, ഭർതൃ സഹോദരി അഫ്സത്ത്, ഭർതൃ പിതാവ് മുഹമ്മദ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ എന്നിവരാണ് പ്രതികൾ. കഴിഞ്ഞ ഡിസംബർ 4നാണു ഷബ്‌നയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്ന ആത്മഹത്യ ചെയ്തത്. ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓർക്കാട്ടേരിയിലെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിൻറെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേർത്തിരുന്നത്.ഷബ്നയെ ഹനീഫ മർദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേർക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. ഇതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്നയുടെ ഭർതൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസിൽ പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഇവരെ പ്രതി ചേർക്കുന്നതിൽ ഷബ്നയുടെ മകളുടെ മൊഴിയാണ് നിർണായകമായത്.