കണ്ണൂര്‍: കണ്ണൂരിൽ പയ്യന്നൂരിലെ ഒരു വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട് നോക്കാനായി ഏല്പിച്ചരുന്ന യുവാവിനെയും ഇവിടെ നിന്ന് 22 കിലോമീറ്റർ അകലെ ഒരിടത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയാണ് വീടിനുള്ളിൽ മരിച്ചതായി കണ്ടത്. അന്നൂർ കോവരയിലെ ബെറ്റിയുടെ വീട്ടിൽ ആണ് മൃതദേഹം കണ്ടത്. ബെറ്റിയും കുടുംബവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ ഇല്ലായിരുന്നു.ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്. വീട് നോക്കാൻ ഏല്‍പിച്ച സുദര്‍ശൻ പ്രസാദിനെയാണ് മാതമംഗലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.രണ്ടു പേരുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണ്. യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. വീട്ടില്‍ ഫോറന്‍സിക് വിദഗ്ധരും പൊലീസുമെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.