കോഴിക്കോട്: അനു കൊലക്കേസിൽ കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തു. നിര്‍ണായക തെളിവുകൾ തേടി പോലീസ് മുജീബിന്റെ വീട്ടിൽ എത്തിയപ്പോൾ തെളിവ് നശിപ്പിക്കാൻ ഭാര്യ ശ്രമിക്കുകയായിരുന്നു. പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ധരിച്ച പാന്റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുംമുജീബ് റഹ്‌മാനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് പോലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ മുജീബ്‌റഹ്‌മാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ, പോലീസുകാരനെ ജനല്‍ച്ചില്ല് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.പോലീസ് സംഘം മുജീബ്‌റഹ്‌മാന്റെ വീട് വളയുന്നതും പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ മുജീബ്‌റഹ്‌മാന്‍ ഓട് പൊളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ ‘ഓട് പൊളിച്ചിട്ട് കാര്യമില്ല മുജീബേ, നിന്റെ ചുറ്റും ഞങ്ങളുണ്ട്’ എന്ന് പോലീസുകാരന്‍ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നാലെ പോലീസുകാര്‍ വിവിധസംഘങ്ങളായി തിരിഞ്ഞു. ഒരുസംഘം വീടിനുള്ളില്‍ കയറി. എന്നാല്‍, മുജീബ് റഹ്‌മാന്‍ മുറിയുടെ വാതിലടച്ച് ഒളിച്ചിരുന്നു. പലതവണ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാതില്‍ തുറന്നില്ല. ഇതോടെ പോലീസ് സംഘം വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മുറിക്കുള്ളില്‍ പ്രവേശിച്ചത്. ഇരുട്ടുനിറഞ്ഞ മുറിക്കുള്ളില്‍ ഒളിച്ചിരുന്ന പ്രതി ഇതിനിടെ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. എന്നാല്‍, പോലീസ് സംഘം അതിസാഹസികമായി മുജീബ്‌റഹ്‌മാനെ കീഴ്‌പ്പെടുത്തുകയായിരുന്നു.മാര്‍ച്ച് 11-നാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്‌മാന്‍ കൊലപ്പെടുത്തിയത്. ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം യുവതിയെ തോട്ടില്‍ തള്ളിയിട്ട പ്രതി, വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി ഇയാള്‍ കടന്നുകളഞ്ഞു. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ പ്രതിക്കായി പേരാമ്പ്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് മലപ്പുറം പോലീസിന്റെ സഹായത്തോടെ ഞായറാഴ്ചയാണ് പ്രതിയെ പിടികൂടിയത്.