ബെംഗളൂരു: കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് ഡി.വി.സദാനന്ദ ഗൗഡ കോൺ​ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സദാനന്ദ ​ഗൗഡ പാർട്ടി വിടാനൊരുങ്ങുന്നത്. കർണാടക മുൻമുഖ്യമന്ത്രിയും മുൻ‌ കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ ബെംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ്. ബെംഗളൂരു നോർത്തിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് ഇക്കുറി ബിജെപി സ്ഥാനാർത്ഥി. ഇതോടെയാണ് കോൺ​ഗ്രസിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സദാനന്ദ ​ഗൗഡ കരുക്കൾ നീക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം പാർട്ടി ദേശീയ നേതൃത്വവുമായി നീരസത്തിലായിരുന്നു. വൊക്കലിഗ സമുദായംഗമായ ഗൗഡ, ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടക്കകാലത്ത് റെയിൽവേ മന്ത്രിയായിരുന്നു. പിന്നീട് റെയിൽവേ മന്ത്രാലയത്തിൽനിന്നു മാറ്റിയതിലുൾപ്പെടെ ഗൗഡയ്ക്ക് എതിർപ്പുണ്ടായിരുന്നു. പാർട്ടിയുടെ നടപടികളെ വിമർശിച്ച് അടുത്തിടെ അദ്ദേഹം പരസ്യമായ രംഗത്തെത്തിയിരുന്നു.സദാനന്ദ ​ഗൗഡ മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കുമെന്നാണു റിപ്പോർട്ട്. മൈസൂരുവിൽ വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽനിന്നു രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജനുവരിയിൽ ബിജെപിയിൽ തിരിച്ചെത്തിയ ഷെട്ടർ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെലഗാവിയിൽനിന്നു മത്സരിക്കുമെന്നാണ് വിവരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!