തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിംഗ് ഭാഗികമായി നിർത്തി വച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്ത്. എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുന്നതാണെന്നും ഭക്ഷ്യ വിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. കൂടാതെ പൊതുജനങ്ങൾക്ക് ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് റേഷൻ ഗുണഭോക്താക്കൾക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന രീതിയിൽ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും പൊതുവിതരണ വകുപ്പ് ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്ന വസ്തുതകളാണ് വിശ്വാസത്തിൽ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. മുൻഗണനാകാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയിട്ടുള്ളത്. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മഴുവൻ അംഗങ്ങളും നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് മാത്രമേ ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.കേരളത്തിന് മാത്രമായി ഇതിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ റേഷൻ വിഹിതത്തെയടക്കം ബാധിക്കാൻ ഇടയുണ്ട് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. മാർച്ച് 15, 16, 17 തീയതികളിൽ മസ്റ്ററിംഗ് നിശ്ചയിച്ചിരുന്നു. ഒരേ സമയം റേഷൻ വിതരണവും മസ്റ്ററിംഗും ഒരുമിച്ച് നടക്കുമ്പോൾ സർവ്വറിൽ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷൻ വിതരണം ഈ ദിവസങ്ങളിൽ നിർത്തിവയ്ക്കുകയുമുണ്ടായി. ഇന്റർനെറ്റുമായി ബന്ധപ്പെട്ട സാധാരണ സേവനങ്ങളിൽ തന്നെ പലപ്പൊഴും തടസ്സം നേരിടുന്നതിന് നാം അനുഭവസ്ഥരാണ്. എന്നാൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്നത് വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്.