‘തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിൽ പരാതി പറഞ്ഞ യുവാവിന് മറുപടി നൽകി എംവിഡി. പാര്‍ക്ക് ചെയ്ത ശേഷം ‘സീറ്റ് ബെല്‍റ്റ് അഴിച്ച’തിന് ഫൈന്‍ ചുമത്തിയെന്നാണ് ആരോപണം. ജോജി വര്‍ഗീസ് എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.“ഇ പറയുന്ന ക്യാമറയുടെ മുൻപിൽ റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്തു സീറ്റ് ബെൽറ്റ് ഊരി ഇറങ്ങിയ ആൾക്ക് സീറ്റ് ബെൽറ്റ് നു fine അടിച്ച ടീമുകൾ ആണ്” എന്നായിരുന്നു കമന്റ്. പിന്നാലെ പ്രതികരിച്ച് എംവിഡി രംഗത്തെത്തി.എംവിഡി നല്‍കിയ മറുപടി: ”ഇ ചലാന്‍ വിവരങ്ങള്‍ ഇന്‍ബോക്‌സില്‍ നല്‍കിയാല്‍ പിഴ ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കാം. കാരണം ചെയ്ത തെറ്റിനേ ശിക്ഷയുള്ളൂ. കമന്റ് പ്രകാരം തെറ്റില്ല. അങ്ങനെ വരാന്‍ വഴിയില്ല. അയക്കൂ നമുക്ക് നോക്കാം.”സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കഴിഞ്ഞ ദിവസം എംവിഡി പറഞ്ഞിരുന്നു. ‘വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടുന്നത് കൊണ്ട് ഒരു അപകട സമയത്ത് സംഭവിക്കുന്ന സെക്കന്‍ഡറി, ടെറിഷറി ഇമ്പാക്ടില്‍ നിന്നും സുരക്ഷ നല്‍കുന്നു. വാഹനം മലക്കം മറിയുന്ന സാഹചര്യത്തില്‍ (rollover) യാത്രക്കാര്‍ തെറിച്ചു പോകാതെയും വാഹനത്തിന്റെ അടിയില്‍ പെടാതെയും സീറ്റ് ബെല്‍റ്റ് സഹായിക്കുന്നു. ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ശീലമാക്കൂ. മുന്നില്‍ ഇരുന്നാലും പിറകില്‍ ഇരുന്നാലും.’-എംവിഡി പറഞ്ഞു.അതേസമയം, ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്തയാള്‍ എഐ ക്യാമറയെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവവും എംവിഡി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഹെല്‍മറ്റ് ധരിക്കാത്തത് ക്യാമറയില്‍ പതിയാതിരിക്കാന്‍ ബൈക്ക് ഓടിക്കുന്ന സുഹൃത്തിന്റെ കോട്ടിനകത്ത് തലയും ഉടലും ഒളിപ്പിച്ചായിരുന്നു ആ യാത്ര. എന്നാല്‍ പുറത്തു കണ്ട കാലുകള്‍ എഐ ക്യാമറയുടെ കണ്ണില്‍ പതിഞ്ഞു. ഇതോടെ എട്ടിന്റെ പണിയും കിട്ടി. പിഴയടക്കാന്‍ ബൈക്ക് ഉടമയ്ക്ക് നോട്ടീസും അയച്ചെന്ന് എംവിഡി അറിയിച്ചു.