തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ യാത്രചെയ്താല്‍ ഓടിക്കുന്നയാളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. കർശന നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.എംവിഡിയുടെ മുന്നറിയിപ്പിന്‍റെ പൂർണരൂപംട്രിപ്പിൾ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്നുപേർ കയറിയ ട്രിപ്പിൾ റൈഡിംഗ് സർക്കസ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതിൽ കൂടുതലും കാണാറുണ്ട്.ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാൽ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാർഹവുമാണ്. ഇത്തരത്തിൽ 2 ൽ കൂടുതൽ പേർ ഒരു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടേയുള്ള കർശന നടപടികൾ നേരിടേണ്ടിവരും. ട്രിപ്പിൾ ട്രിപ്പുകൾ ഒരു പക്ഷെ നിയമനടപടികൾ നേരിടാൻ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സാഹസങ്ങൾക്ക് മുതിരാതിരിക്കുക.