തിരുവനന്തപുരം: സ്വകാര്യ ബസിന്റെ ടയർ കാലിലൂടെ കയറിയിറങ്ങി വീട്ടമ്മയുടെ കാൽവിരലുകൾ അറ്റുപോയി. ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നലെ രാവിലെയാണ് സംഭവം. കിളിമാനൂർ വെള്ളംകൊള്ളി സ്വദേശിനിയായ പ്രസന്നയാണ് അപകടത്തിൽപെട്ടത്. ബസ് വീട്ടമ്മയുടെ കാലിൽ കയറിയിറങ്ങിയതോടെ കാലിൻറെ അസ്ഥി പൊട്ടുകയും വിരലുകൾ അറ്റുപോവുകയുമായിരുന്നു.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനുള്ളിൽവച്ച് ബസ് പ്രസന്നയെ ഇടിച്ചിടുകയും ഇതിന് ശേഷം ബസിൻറെ മുൻചക്രം കാലിലൂടെ കയറിയിറങ്ങുകയും ആയിരുന്നു.പരുക്കേറ്റ പ്രസന്നയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കാലിലെ വിരലുകൾ സർജറിയിലൂടെ നീക്കം ചെയ്യേണ്ടിവന്നു. മറ്റേ കാലിലാണ് അസ്ഥിക്ക് പൊട്ടൽ. തലനാരിഴയ്ക്കാണ് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിന്ന് ഇവർ രക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകും.