തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ചർച്ചകള്‍ക്കായി സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. പാർട്ടി മത്സരിക്കുന്ന 15 സീറ്റുകളിലും അണിനിരത്താൻ കഴിയുന്നവരെ സംബന്ധിച്ച പ്രാഥമിക പട്ടിക സെക്രട്ടേറിയേറ്റ് ഇന്നത്തെ യോഗത്തിൽ തയാറാക്കിയേക്കും. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങളെയും സ്ത്രീകളെയും പരിഗണിക്കുമെന്നാണ് യൂചനകൾ. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവാനും സാധ്യതയുണ്ട്.ലോക്‌സഭാ തെരെഞ്ഞെടുപ്പ് സിപിഐഎം സാധ്യത പട്ടികയിൽ ഇടം നേടിയവരുടെ പ്രാഥമിക പട്ടിക സൂചന ലഭിച്ചു. കെ കെ ശൈലജയെ കണ്ണൂരിലും എം സ്വരാജിനെ പാലക്കാടും പരിഗണിക്കുന്നു. കോഴിക്കോട് എളമരം കരീമും വസീഫും പട്ടികയിൽ.ആലപ്പുഴയിൽ സിറ്റിംഗ് എം പിയായ എ എം ആരിഫിന് മുൻഗണന. പത്തനംതിട്ടയിൽ ഡോ ടി എം തോമസ് ഐസക്കും രാജു എബ്രഹാമും പരിഗണനയിൽ. എറണാകുളത്ത് പൊതുസ്വതന്ത്രൻ വന്നേക്കും. ഇടുക്കിയിൽ ജോയ്‌സ് ജോർജിന് സാധ്യത.ആലത്തൂരിൽ എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ എന്നിവരുടെ പേര് പരിഗണനയിൽ. കാസർഗോഡ് ടിവി രാജേഷ്, വി പി പി മുസ്‌തഫ എന്നിവർക്ക് സാധ്യത. ആറ്റിങ്ങലിൽ കടകംപള്ളി സുരേന്ദ്രന് സാധ്യത.നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിൽ 16 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഐഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം.