തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ 146 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെത്തുന്ന 128 സ്കൂളുകൾക്കായാണ് നിലവിൽ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.കൂടാതെ സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിൽ കെട്ടിടങ്ങൾ പണിയുന്നതിനായി 90 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 95 സ്കൂളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഹയർ സെക്കൻഡറി മേഖലയ്ക്ക് കെട്ടിടങ്ങൾ പണിയുന്നതിനായി 56 കോടി രൂപ ലഭിക്കും. 33 സ്കൂളുകൾക്കാണ് ഈ തുക ലഭിക്കുക. കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.അതേസമയം സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാന്‍ സിക്കിമില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 12 സംസ്ഥാന അവാര്‍ഡ് ജേതാക്കളും 27 പ്രശംസാ അവാര്‍ഡ് നേടിയ അധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.